ചാരുംമൂട്: കൊല്ലം -തേനി ദേശീയപാതയോരം കാടുകയറിയതിനെത്തുടർന്ന് അപകടം വർധിച്ചു. റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷയ്ക്കായി സ്ഥാപിച്ച സൂചനാബോര്ഡുകളില് വരെ കാടുപിടിച്ച അവസ്ഥയാണ്. മുമ്പ് തൊഴിലാളികൾ പാതയോരങ്ങളിലെ കാടുകൾ വെട്ടിത്തെ ളിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് നിലച്ചു.
പാതയോരം കാടുകയറിയതിനാൽ കാൽനടയാത്രക്കാർ റോഡിലേക്ക് കയറിനടക്കേണ്ട അവസ്ഥയാണ്.
ഇത് അപകടങ്ങൾക്ക് ഇടയാക്കുകയാണ്. കൂടാതെ ഇടറോഡുകളിൽനിന്നും വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത് ദൂരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്തതും അപകടത്തിനിടയാക്കുന്നു. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് വെട്ടിയാർ പറക്കുളങ്ങര മുതൽ താമരക്കുളം വരെയുള്ള മേഖല.
എന്നിട്ടും പാതയോരങ്ങളിലെ കാടുവെട്ടിത്തെളിക്കാൻ നടപടിയില്ല. റോഡിന് മതിയായ വീതിയില്ലാത്തതിനാൽ കൊല്ലം-തേനി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാണ്. ദേശീയപാത 20 മീറ്റർ വീതിയിൽ നാലുവരി പാതയാക്കി മാറ്റാൻ കേന്ദ്രസർക്കാർ തുക അനുവദിച്ചെങ്കിലും ഇതിന്റെ നടപടികൾക്ക് വേഗതയില്ല.സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇപ്പോൾ നീളുകയാണ്.